2011, ഡിസംബർ 15, വ്യാഴാഴ്‌ച

The First Sip Of Vodka അഥവാ ഒരു ബീവറേജ് വിദ്യാരംഭം

സമയം രാത്രി 12 മണി..
സെമസ്റ്റര്‍ പരീക്ഷകള്‍ നാളെ ആരംഭിക്കുകയാണ്. ആ വെടിക്കെട്ടിന് തിരി കൊളുത്താന്‍ നാളെ Heat and Mass Transfer (ഹീറ്റ് & മാസ്സ് ട്രാന്‍സ്ഫര്‍). സീനിയേഴ്സ് സപ്ലികള്‍ വാരിക്കൂട്ടി റെക്കൊഡുകള്‍ സ്രുഷ്ടിച്ച മെക്കാനിക്കല്‍ എന്‍ ജിനീയറിങ്ങിലെ  മൂത്താപ്പ. അതാണ് ഹീറ്റ് & മാസ്സ് ട്രാന്‍സ്ഫെര്‍..!!
ബീപ്.. ബീപ്..’
മൊബൈലിന്റെ ശബ്ദം കേട്ട് കഥാനായകന്‍ കണ്ണുകള്‍ തുറന്നു. 1198 പേജുള്ള ടെക്സ്റ്റ് ബുക്കില്‍ നിന്നും തലയുയര്‍ത്തി ചുറ്റും നോക്കി. സഹമുറിയന്മാര്‍ ഒക്കെ ബുക്ക് തലയിണയാക്കി ഉറക്കത്തില്‍ തന്നെ. മൊബൈല്‍ എടുത്ത് നോക്കി.
1 മെസ്സേജ് റിസീവ്ഡ്
അവന്‍ മെസ്സേജ് തുറന്നു.
സെന്റെര്‍ : മായ
കമ്പ്യൂട്ടര്‍ സയന്‍സിലെ മൊഞ്ചത്തി. എന്താണാവോ എന്തോ..? നിശബ്ദകാമുകന്റെ ഹ്രുദയത്തില്‍ ഒരു വേലിയേറ്റം. ആവേശത്തോടെ അവന്‍ മെസ്സേജ് വായിച്ചു.
“Hey..,
dis is sumthing serious. I know dat U love me. Not as a friend bt more dan dat. and i just wanted to tell U dat I don't have any feelings for U. So plz don't disturb me.. ok..
Bye.
(ചുരുക്കി പറഞ്ഞാല്‍ ഗോപി..!!! അഥവാ അടുത്ത വേണുനാഗവള്ളി.)
വായിച്ച് കഴിഞ്ഞതും കണ്ണുകള്‍ നിറയുന്നത് അവനറിഞ്ഞു. കണ്ണുനീര്‍ തുള്ളികള്‍ കവിളിലൂടെ ഒഴുകിയിറങ്ങി. 4 ദിവസം കൊണ്ട് തലച്ചോറിലെ മെഡുല്ല ഒബ്ലാംഗേറ്റയില്‍ കയറ്റിവച്ച എല്ലാ ഉത്തരങ്ങളും ഡെറിവേഷനുകളും അതിന്റെ കൂടെ ഒഴുകിയിറങ്ങി. ഇപ്രാവശ്യവും സപ്ലി എന്ന് ആ കണ്ണുനീര്‍ തുള്ളികള്‍ അവനെ ഓര്‍മിപ്പിച്ചു. അവന്‍ കണ്ണുകളടച്ചു. അവളുടെ ചിരിക്കുന്ന മുഖം. പരീക്ഷയുടെ തലേദിവസം തന്നെ ക്രുത്യമായ് മെസ്സേജ് അയച്ചിരിക്കുന്നു. ദേഷ്യവും സങ്കടവും കണ്ണിലൂടെ പുറത്തേക്ക് വന്നുകൊണ്ടിരുന്നു.
ഇനിയെന്ത് ചെയ്യും..? അവന്‍ ആലോചിച്ച് കൊണ്ടിരുന്നു.
അപ്പോഴാണ് കോടിക്കണക്കിന് നിരാശകാമുകന്മാരുടെ ആശ്രയമായ ആ അത്ബുദവസ്തുവിന്റെ കാര്യം അവന് ഓര്‍മ്മ വന്നത്.
അവന്‍ നേരെ കട്ടിലിനടിയിലുള്ള ബാഗ് എടുത്ത് തപ്പിനോക്കി. അതാ ഇരിക്കുന്നു..
വോഡ്ക (Absolut Vodka)
മദ്യവിമുക്തമായ ഒരു കിനാശ്ശേരി അതായിരുന്നു അവന്റെ സ്വപ്നം. ആ സ്വപ്നവും തകര്‍ന്നു. 
അവന്‍ പതിയെ ബോട്ടിലില്‍ ഉമ്മ വെച്ചു. ബോട്ടില്‍ അവനെയും ഉമ്മ വെച്ചു.
ദ ഫസ്റ്റ് സിപ് ഓഫ് വോഡ്ക “  ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും  അവന്‍ പറഞ്ഞുകൊണ്ടിരുന്നു..
"The First Sip Of VODKA."

മരണാനന്തരം

ഈറനണിഞ്ഞ കണ്ണുകളുയര്‍ത്തി ഒരുനോക്ക് അവള്‍ കണ്ടു. വെളുത്ത പഞ്ഞികൊണ്ട് പൊതിഞ്ഞിരിക്കുന്ന രൂപം. മരണത്തിന്റെ രൂക്ഷഗന്ധം മൂക്കില്‍ ഇരച്ച് കയറുകയാണോ എന്നവള്‍ ഭയപ്പെട്ടു. പ്രണയത്തിന്റെ ഓളപ്പരപ്പില്‍ ഇനി താന്‍ ഒറ്റയ്ക്കാണെന്ന് അവളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു. വിധിയുടെ ഇരമ്പലില്‍ സനാഥത്വം വലിച്ചെറിയപ്പെട്ടൊരു പെണ്‍കുട്ടി. ദൈവത്തിന്റെ ചില വിക്രുതികള്‍ അങ്ങനെയാണ്. അവളുടെ കാലുകള്‍ കുഴഞ്ഞു. കണ്ണുകളിലേക്ക് ഇരുട്ട് കയറുന്നത് അവളറിഞ്ഞു.
“ മായ രാജീവ്.. മായ രാജീവ് “
ഒരു പറ്റം കടലാസ് തുണ്ടുകളുമായ് ഒരു നഴ്സ് അവളുടെ അടുത്തേക്ക് വന്നു.
“ ബില്ല് സെറ്റില്‍ ചെയ്യണം., എന്നിട്ട് ബോഡി കൊണ്ട് പോവാം.”
ബില്ലുമായ് അവള്‍ കൌണ്ടറിനടുത്തേക്ക് നടന്നു. ഒരു മനുഷ്യജീവന്റെ വിലയായ് കുറച്ച് കടലാസ് തുണ്ടുകള്‍.
ഇനിയെന്ത് ചെയ്യണം? ആരോട് പറയണം?
മരണത്തിനും മായ്ക്കാന്‍ പറ്റാത്ത മുറിവുകള്‍ ഉണ്ടെന്ന് അവള്‍ക്ക് തോന്നി. അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച് പ്രണയത്തിന്റെ ലോകത്തില്‍ അവര്‍ രണ്ടുപേരും മാത്രമായിരുന്നു ഇത്രയും കാലം. ഒടുവില്‍ രാത്രിയുടെ നിശബ്ദതയില്‍ ചീറിപ്പാഞ്ഞു വന്നൊരു ലോറി അവളെ അവിടെ തനിച്ചാക്കി.
തണുത്ത കാറ്റ് വന്ന് അവളുടെ ശരീരത്തെ മൂടി. ഞരമ്പിനുള്ളിലെക്കും അത് പടര്‍ന്നു. രക്തം മരവിച്ച് തുടങ്ങിയിരിക്കുന്നു. നോക്കിനില്‍ക്കേ പഞ്ഞിക്കെട്ടിലേക്ക് തീ പടര്‍ന്നു.അവളുടെ ദേഹവും എരിയുകയായിരുന്നു. അവസാനം ഒരുപിടി ചാരമവശേഷിപ്പിച്ച് ഇരുട്ടിന്റെ മറവിലേക്ക് തീക്കനലുകളും ഒളിച്ചിരുന്നു.
അവള്‍ അതിനടുത്തേക്ക് നടന്നു. ഇനി ഈ ലോകത്ത് തനിച്ചാണെന്ന് ആരോ പറയുന്നത് പോലെ അവള്‍ക്ക് തോന്നി. അവളുടെ കണ്ണുകള്‍ നിറഞ്ഞു. ആകാശം കറുത്തിരുണ്ടു. മഴത്തുള്ളികള്‍ ഭൂമിയിലേക്ക് പതിച്ച് കൊണ്ടിരുന്നു. ഓരോ മഴത്തുള്ളിയും മുള്ളുകള്‍ പോലെ അവളുടെ ശരീരത്തില്‍ തറിച്ച് കയറി. അവളുടെ കണ്ണുനീര്‍ത്തിള്ളികള്‍ പോലും ആ മഴയില്‍ അലിഞ്ഞില്ലാതായി.
മഴയും തന്നെ നോവിക്കുന്നതായ് അവള്‍ക്ക് തോന്നി. ഒടുവില്‍ ആ മഴയില്‍ അവളും അലിഞ്ഞില്ലാതായി.
പ്രണയത്തിന്റെ പനിനീര്‍പ്പൂവിലേക്ക് വീണ്ടും ഒരു നനവ് പടര്‍ന്നു..

2011, ജൂലൈ 17, ഞായറാഴ്‌ച

ഒരു സിനിമ (കാണാന്‍ പോയ) കഥ..!!

ബ്രണ്ണന്‍ സ്കൂള്‍
ഇത് ഒരു സിനിമയുടെ കഥയല്ല. ഒരു സിനിമ കാണാന്‍ പോയ കഥയാണ്. സ്കൂള്‍ ജീവിതത്തിലെ സ്വര്‍ണ്ണനിറമുള്ള താളുകള്‍., അതായിരുന്നു +1, +2 കാലഘട്ടം. വിപ്ലവം സിരകളിലും ഫ്രണ്ട്ഷിപ്പിന്റെ ചൂട് രക്തത്തിലും അലിഞ്ഞ് ചേര്‍ന്ന സമയം. തലശ്ശേരിയിലെ “പുരാതന” സ്കൂളുകളില്‍ ഒന്നായ തലശ്ശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ആയിരുന്നു എന്റെ രണ്ട് വര്‍ഷം നീണ്ട ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനായ് പ്രവര്‍ത്തിച്ച ബ്രണ്ണന്‍ എന്ന സായിപ്പ് മുന്നോട്ട് വച്ചതാണ് ഈ സ്കൂളും പിന്നെ ബ്രണ്ണന്‍ കോളേജും. എന്നാല്‍ തുടക്കത്തില്‍ ഒരു കുട്ടിക്ക് പോലും SSLC പാസ്സായിപ്പോവാന്‍ ഈ സ്ക്കൂളില്‍ നിന്നായില്ല. പിന്നീട് വന്ന ഒരദ്ധ്യാപകന്റെ ശ്രമഫലമായി പൂജ്യത്തില്‍ നിന്ന് സമ്പൂര്‍ണ്ണ വിജയത്തിലേക്ക് ബ്രണ്ണന്‍ കുതിച്ചു. (മാണിക്യക്കല്ല് എന്ന സിനിമയുടെ പ്രമേയവുമായ് ഇതിനു സാമ്യമുണ്ടെന്ന് തോന്നുന്നു). ജില്ലയിലെ മികച്ച ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ഒന്നായത് കൊണ്ട് തന്നെ ബ്രണ്ണനില്‍ ചേര്‍ന്നപ്പോള്‍ വളരെ സന്തോഷം തോന്നി.
+2 യുവജനോത്സവസമയത്ത് നടന്ന ഒരു രസകരമായ അനുഭവമാണ് ഇനി പറയുന്നത്.
ബ്രണ്ണനിലെ ബയോളജി സയന്‍സ് ബാച്ച്. 54 പോക്കിരികളെ കൊണ്ട് സമ്പന്നമായ ബാച്ച്. അതില്‍ വെറും 14 ആണ്‍ തരികള്‍. എണ്ണത്തില്‍ കുറവായത് കൊണ്ട് തന്നെ 14 പേരും ഒരൊറ്റ സംഘം ആയിരുന്നു. എല്ലാ വയ്യാവേലികളിലും കയറി നടക്കുന്ന 14 പേര്‍. വഴിയിലോരു കാര്‍ കണ്ടാല്‍ പോയി തലവെക്കുന്ന ശീലം. അങ്ങനെ യുവജനോത്സവത്തിന്റെ അവസാനദിവസം. വൈകുന്നേരും വരെ സ്കൂളില്‍ എല്ലാവരും ഉണ്ടായിരിക്കണമെന്നത് കര്‍ശനമാണ്. ഇടയ്ക്ക് കുട്ടികള്‍ മുങ്ങാതിരിക്കാന്‍ ഗേറ്റില്‍ എന്‍. സി.സി പിള്ളേര്‍ നില്‍ക്കുന്നാണ്ടാവും. തലശ്ശേരി ഒരു ഫിലിം ഇറങ്ങിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഞങ്ങള്‍ അത് കണ്ടിരിക്കും. പ്രഭ തിയേറ്ററില്‍ ചോക്ലേറ്റ്സ് ഫിലിം കളിക്കുന്ന സമയം. അന്ന് ഉച്ചക്ക് ശേഷം മുങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ വാളും പരിചയും എടുത്ത് തയ്യാറായപ്പോള്‍ എണ്ണം 14ല്‍ നിന്ന് 11 ആയി കുറഞ്ഞു. എന്നിട്ടും ഞങ്ങള്‍ തളര്‍ന്നില്ല. ഞങ്ങള്‍ സ്കൂളില്‍ വന്നെന്ന് സാറിനെ ബോധിപ്പിക്കാന്‍ സാറിന്റെ മുന്നില്‍ കൂടി രണ്ട് മൂന്ന് പ്രാവശ്യം നടന്നു. അങ്ങനെ ഞങ്ങള്‍ ഹാജരാണെന്ന് സാറിനെ ഞങ്ങള്‍ ബോധിപ്പിച്ചു. ഇനി എങ്ങനെയെങ്കിലും ഗേറ്റ് കടക്കണം. എങ്ങനെ???
ബാഗും എടുത്ത് ഗേറ്റ് വഴി പോവുക അസാധ്യം. ഒടുവില്‍ കൂട്ടത്തില്‍ SFI യുടെ കരുത്തുറ്റ പോരാളിയും ഒളിപ്പോരില്‍ ബിരുദവുമുള്ള ശ്യാം ഒരു വഴി കണ്ടെത്തി. പിന്‍ മതിലില്‍ കൂടി ബാഗ് പുറത്തേക്കിട്ട് ഭക്ഷണം കഴിക്കാന്‍ എന്ന പോലെ പുറത്തേല്ലിറങ്ങുക. ഞങ്ങള്‍ കൈ ഉയര്‍ത്തി ആ വിശ്വാസപ്രമേയം പാസ്സാക്കി. ഞങ്ങളുടെ പ്രതീക്ഷയുടെ കുത്തബ് മിനാര്‍ പെട്ടെന്ന് തന്നെ തകര്‍ന്ന് വീണു. അവിടെയൊക്കെ ടീച്ചര്‍മാര്‍ നില്‍ക്കുന്നു. സമയം ഒരു മണി കഴിഞ്ഞു. 2.30 ആണ് മാറ്റിനി. പിന്നെയൊന്നും ആലോചിച്ചില്ല. അരയിലെ ബെല്‍റ്റ് മുറുക്കി, ഗേറ്റിലേക്ക് നടന്നു. എന്‍. സി. സി പിള്ളേരെ തള്ളിമാറ്റി പുറത്തേക്ക്. പിന്നെ തലശ്ശേരി റെയില്‍ വേ ക്വാര്‍ട്ടേസ് വരെ സവാരി ഗിരി ഗിരി. അവിടെയാണ് ഒരു സംഘാംഗത്തിന്റെ താമസം. അവിടെ വച്ച് യൂണിഫോം മാറി ഞങ്ങള്‍ തീയേറ്ററിലേക്ക് വിട്ടു. ടിക്കറ്റ് എടുത്ത് അകത്ത് കയറി. ഹൌസ് ഫുള്‍ ഷോ. 5 മണി കഴിഞ്ഞപ്പോള്‍ പടം കഴിഞ്ഞു. തീയേറ്ററിന്റെ പുറത്തിറങ്ങിയപ്പോള്‍ കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ ആശ്വാസമായിരുന്നു. ഇനി പതിയെ ബസ്സ് സ്റ്റാന്റില്‍ പോവണം. ബസ്സ് കയറണം. വീട്ടിലെത്തണം. അത്രമാത്രം.
കൂട്ടത്തില്‍ വീട്ടില്‍ എത്താന്‍ തിരക്ക് കൂട്ടിയിരുന്ന കണ്ണന്‍ മുന്നില്‍ നടന്നു. ഞങ്ങള്‍ ബാക്കിയുള്ളവര്‍ സിനിമയുടെ സംഗതികള്‍ ചര്‍ച്ച ചെയ്ത് ഒരു 20 മീറ്റര്‍ പിന്നിലും. ഓവര്‍ സ്പീഡില്‍ പോയ കണ്ണന്‍ വഴിയിലെ ഡെയ്ഞ്ചര്‍ ബോര്‍ഡ് കണ്ടില്ല. ചെന്ന് പെട്ടത് സി. ഐ, ഡി വിജയന്റെയും ദാസന്റെയും മുന്നില്‍. ( രണ്ട് പേരും ഞങ്ങളുടെ അദ്ധ്യാപകരാണ്.) ദൂരെ നിന്നും ഇതുകണ്ട ഞങ്ങള്‍ സഡണ്‍ ബ്രേക്കിട്ടു. കണ്ണനെ രണ്ട് പേരും ചോദ്യം ചെയ്യാന്‍ തുടങ്ങി. ഐകമത്യം മഹാബലം എന്ന പാര്‍ട്ടി സൂക്തം ഞങ്ങള്‍ ഓര്‍ത്തു. പിന്നെയൊന്നും ആലോചിച്ചില്ല. ഒരാള്‍ പിടിക്കപ്പെട്ട സ്ഥിതിക്ക് പിടികൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.ഞങ്ങള്‍ നേരെ സാറിന്റെ മുന്നിലെത്തി പിടികൊടുത്തു. ഞങ്ങളെ കണ്ടപ്പോള്‍ സൊമാലിയന്‍ കൊള്ളക്കാരെ പിടിച്ച സന്തോഷമായിരുന്നു സി.ഐ.ഡി.കളുടെ മുഖത്ത്. നാളെ സ്കൂളില്‍ വന്നിട്ട് പറയാം എന്നും പറഞ്ഞ് രണ്ട് സി.ഐ.ഡി.മാരും അടുത്ത ബസ്സില്‍ കയറിപ്പോയി.
അടുത്ത നിമിഷം 20 കൈകളും 20 കണ്ണുകളും കണ്ണന് നേരെ തിരിഞ്ഞു. കണ്ണന്‍ അപ്പോഴാണ് അവന്‍ നടത്തിയ ബുദ്ധിപരമായ നീക്കത്തെ കുറിച്ച് പറയുന്നത്.
ചെറിയൊരു ഫ്ലാഷ് ബാക്ക്-
സി.ഐ.ഡി.കള്‍ കണ്ണനെ ചോദ്യം ചെയ്യുന്ന രംഗം :
പൊതുവെ അതിബുദ്ധിശാലിയായ കണ്ണന്റെ കുബുദ്ധി സി.ഐ.ഡി.കളെ കണ്ടപ്പോള്‍ തന്നെ വര്‍ക്ക് ചെയ്തിരുന്നു.
കണ്ണന്‍ : “ഗുഡ് ഈവ്നിങ്ങ് സാര്‍ ,:) സാര്‍ എന്താ ഇവിടെ?“

സി.ഐ.ഡി. ദാസന്‍ : “ബാക്കിയുള്ളവര്‍ എവിടെ? നിങ്ങള്‍ ഫിലിം കാണാന്‍ സ്കൂളില്‍ നിന്നും കടന്നുവെന്ന് ഞങ്ങളറിഞ്ഞു.“
കണ്ണന്‍ : “(മുഖത്ത് ആശ്ചര്യവും നിഷ്കളങ്കതയും ഒരു കിലോ വീതം വാരി വിതറി കൊണ്ട്) അതുശെരി, ഞാനും അവര്‍ ഫിലിം കാണാന്‍ ഇറങ്ങിയെന്ന് കേട്ടിട്ട് വന്നതാ. എന്റെ റെക്കോര്‍ഡ് വാങ്ങാന്‍ വേണ്ടി, അവരെയൊന്നും കണ്ടില്ല സാര്‍. ചെ., ഫിലിമിനു വന്നിട്ടുണ്ടാവില്ല അവരൊക്കെ വിട്ടില്‍ പോയിട്ടുണ്ടവും.“
ബി.കോം ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായ ദാസനും പ്രീ ഡിഗ്രിക്കാരന്‍ വിജയനും ഇത് കേട്ട് ഡമ്മി കൊണ്ട് വരണോ എന്നാലോചിച്ചിരിക്കുമ്പോഴാണ് ഞങ്ങള്‍ എല്ലാവരും വന്ന് പിടികൊടുത്തത്. അങ്ങനെ പവനായി ശവമായി.!!!

(പിന്‍ കുറിപ്പ് : അടുത്ത ദിവസം സ്കൂളില്‍ ചെന്നപ്പോള്‍ രക്ഷിതാവിനെ കൊണ്ട് വരാതെ ക്ലാസ്സില്‍ കയറ്റില്ലെന്നയി. ഒടുവില്‍ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. ഇതൊരു പുതിയ കാര്യമല്ലാത്തതിനാല്‍ അധികം വഴക്ക് കേള്‍ക്കേണ്ടി വന്നില്ല. പതിവ് പോലെ കുറെ ഉപദേശങ്ങളുമായ് അതും അവസാനിച്ചു. അങ്ങനെ ക്ലൈമാക്സ് ശുഭം. )

2011, ജൂലൈ 16, ശനിയാഴ്‌ച

ദൈവത്തിന്റെ ചില വിക്ര് തികള്‍

കോയമ്പത്തൂരില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ പങ്കെടുത്തതിന് ശേഷം തിരിച്ച് കോളേജിലേക്ക് പോവുകയാണ് ഞങ്ങള്‍. 6.10 pm  കോയമ്പത്തൂര്‍ - പാലക്കാട് പാസഞ്ചര്‍
ട്രയിന്‍ ആണ് ലക്ഷ്യം. ടിക്കറ്റ് എടുത്ത് ഞങ്ങള്‍ ട്രയിനില്‍ കയറി. ട്ര്യയിന്‍ പോവാന്‍ ഇനിയും സമയം ഉണ്ട്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുന്നവരുടെ തിരക്കാണ്. ഒരു സീറ്റ് പോലും ഇല്ല. ചെറിയ ദൂരത്തേക്ക് മാത്രം സര്‍വീസ് നടത്തുന്ന എമു ട്രയിന്‍ പോലെയായിരുന്നു ഈ പാസഞ്ചര്‍ ട്രയിന്‍. മുംബൈയിലും മറ്റും വ്യാപകമായ ഇത്തരം ട്രയിനുകള്‍ നമ്മുടെ നാട്ടില്‍ കുറവാണ്. ടോയിലറ്റ് പോലുള്ള സൌകര്യങ്ങള്‍ ഇത്തരം ട്രയിനുകളില്‍ ഉണ്ടാവില്ല. മറ്റ് ട്രയിനുകളില്‍ ബോഗിയുടെ രണ്ട് അറ്റത്തും പിന്നെ മധ്യത്തിലുമായി വാതിലുകള്‍ ഉണ്ടാവുമല്ലോ. എന്നാല്‍ ഈ ട്രയിനില്‍ ബോഗിയുടെ മധ്യത്തിലായി വീതി കൂടിയ രണ്ട് വാതിലുകള്‍ ആണ് ഘടിപ്പിച്ചിട്ടുള്ളത്. ബോഗികള്‍ക്കിടയിലൂടെ നടക്കുവാനാവും. ബസ്സുകളില്‍ കാണുന്നത് പോലെ ബാലന്‍സ് ചെയ്ത് നില്‍ക്കാന്‍ മുകളില്‍ പിടിക്കാന്‍ സൌകര്യമുണ്ട്. സാധാരണ ട്രയിനില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സ്ഥലം ഉള്ളതായി തോ‍ന്നും.
ഞങ്ങള്‍ 30ല്‍ അധികം പേരുണ്ടായിരുന്നു. ഞങ്ങള്‍ 8 പേര്‍ വാതിലിനടുത്ത് നിലയുറപ്പിച്ചു. കയ്യിലുണ്ടായിരുന്ന ക്യാമറയിലും മൊബൈലിലുമായ് ഫോട്ടോകള്‍ എടുത്ത് കൊണ്ടിരുന്നു. അപ്പോള്‍ രണ്ട് ചെറിയ പെണ്‍കുട്ടികള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. അഴുക്ക് പുരണ്ട വസ്ത്രങ്ങള്‍. അഞ്ചോ ആറോ വയസ്സ് പ്രായം കാണും. അതിലൊരു പെണ്‍കുട്ടി “അണ്ണാ.. “ എന്നും പറഞ്ഞ് രണ്ട് 50 പൈസ നാണയങ്ങള്‍ ഉള്ള ആ കുഞ്ഞു കൈ എന്റെ നേരെ നീട്ടി.  ട്രയിന്‍ യാത്രകളില്‍ സര്‍വസാധരണമായ കാഴ്ചയാണിത്. ആ ചെറുകണ്ണുകളില്‍ പ്രതീക്ഷയും ദൈന്യതയും ഒരുപോലെ ദ്ര് ശ്യമായിരുന്നു. കുട്ടികളെ കണ്ട എന്റെ സുഹ്രുത്ത് പോക്കറ്റില്‍ നിന്നും 20 രൂപയുടെ നോട്ട് എടുത്തു. ഞാന്‍ അവനെ തടഞ്ഞു. കുട്ടികളെ കൊണ്ട് ഭിക്ഷയെടുപ്പിച്ച് സമ്പാദിക്കുന്ന ഭിക്ഷാടനമാഫിയകളെ കുറിച്ച് ഞാന്‍ വായിച്ചിട്ടുണ്ട്. ഈ പണം ഒരിക്കലും ഈ കുട്ടുകള്‍ക്ക് കിട്ടില്ലെന്ന് എനിക്കുറപ്പായിരുന്നു. ഞങ്ങള്‍ അതുവഴി പോവുന്ന കച്ചവടക്കാരനില്‍ നിന്ന് ചായയും വടയും വാങ്ങി നല്‍കി. മടിച്ച് നില്‍ക്കാതെ രണ്ട് പേരും അത് ആര്‍ത്തിയോടെ കഴിച്ചു. ഞാന്‍ അതിനിടയ്ക്ക് പേരും നാടുമൊക്കെ ചോദിച്ചു. അവ്യക്തമായ എന്തൊക്കെയോ കുട്ടികള്‍ പറഞ്ഞു. കൂട്ടത്തില്‍ വലിയ കുട്ടി തന്റെതില്‍ നിന്നും പാതിയെടുത്ത് മറ്റെ കുട്ടിക്കു വെച്ചു കൊടുത്തു. അറിയാതെ എന്റെ കണ്ണില്‍ നനവ് പടരുന്നതായ് എനിക്ക് തോന്നി. ചിലരോക്കെ അപ്പോഴും ഫോട്ടോ എടുത്ത് കൊണ്ടിരിക്കയായിരുന്നു. അത്യന്തം കൌതുകത്തോടെ ഞങ്ങള്‍ ഫോട്ടോ എടുക്കുന്നത് നോക്കി ആ കുട്ടികള്‍ അവിടെ നിന്നു. ഇത് കണ്ടപ്പോള്‍ എന്റെ സുഹ്രുത്ത് ക്യാമറ കാണിച്ച് ഫോട്ടോ എടുക്കണോ എന്നു ചോദിച്ചു.
നിഷ്കളങ്കതയുടെ ഒരു ചെറു ചിരിയായിരുന്നു മറുപടി. അവന്‍ രണ്ട് പേരെയും ചേര്‍ത്ത് നിര്‍ത്തി ക്യാമറ ക്ലിക്ക് ചെയ്തു. സ്ക്രീനില്‍ രണ്ട് പേര്‍ക്കും ഫോട്ടോ കാണിച്ച് കൊടുത്തു. എന്തെന്നില്ലാത്ത സന്തോഷമായിരുന്നു ആ കുരുന്നുകളുടെ മുഖത്ത്. വണ്ടി ചൂളം വിളിച്ച് പതിയെ നീങ്ങാന്‍ തുടങ്ങി. രണ്ട് കുട്ടികളും ട്രയിനില്‍ നിന്നിറങ്ങി. ഞാന്‍ വാതിലിനടുത്ത് ചെന്ന് കൈ ഉയര്‍ത്തി വീശി യാത്ര പറഞ്ഞു. രണ്ട് പേരും സന്തോഷത്തോടെ തിരിച്ച് കൈ വീശി. എന്നിട്ട് എങ്ങോട്ടോ ഓടി മറഞ്ഞു.
കഴിഞ്ഞ ദിവസം ആ ട്രിപ്പിന്റെ ഫോട്ടോകള്‍ നോക്കുന്നതിനിടയില്‍ ആ ഫോട്ടോയും എന്റെ കണ്ണില്‍ പതിഞ്ഞു.  ആ കുരുന്നുമുഖങ്ങള്‍ വീണ്ടും മനസ്സിലേക്ക് വന്നു. ഒരുപക്ഷേ അനാഥരായിരിക്കും. അല്ലെങ്കില്‍ ആരെങ്കിലും കാണുമായിരിക്കും. അറിയില്ല., ചിലപ്പോള്‍ അങ്ങനെയാണ് ദൈവത്തിന്റെ ചില വിക്ര് തികള്‍..


2011, ജൂലൈ 15, വെള്ളിയാഴ്‌ച

ആമ്പല്‍ പൂവിന്റെ പ്രണയം


വിരഹത്തിന്റെ മിഴിനീര്‍ വാര്‍ന്നൊഴുകുമീ
വിശുദ്ധയാം നീര്‍ച്ചാലില്‍
തണവോലുമീ ജലകണങ്ങളില്‍
അലിഞ്ഞിറങ്ങുമെന്‍ പ്രണയം
ഒരു നീലാമ്പല്‍പ്പൂവിന്‍ ജന്മമെടുക്കും ഞാന്‍
രാവിന്റെ നീലവെളിച്ചത്തിലും
മിഴിയിണചിമ്മാതെ 
നിന്നെ കാത്തിരിക്കാന്‍
വേനലിന്റെ ചൂടില്‍ ഇതള്‍ കൊഴിച്ചും
വര്‍ഷത്തിന്‍ നനവില്‍ തളിര്‍ത്തിരുന്നും
ശിശിരത്തിന്‍ കുളിരില്‍ ഇതള്‍ മൂടിയും
വസന്തത്തിനായ് ഞാന്‍ കാത്തിരിപ്പൂ..
ഒടുവില്‍,
വസന്തം വിരിയിച്ചു
ഇതള്‍ വിടര്‍ത്തി
സുഗന്ധം പടര്‍ത്തി
ഞാന്‍ മിഴിതുറന്നു
വസന്തത്തോട് ഞാനെന്റെ പ്രണയം ചോദിച്ചു
വസന്തം തലതാഴ്ത്തി, മൌനം പൂണ്ടു
ആകാശം കറുത്തിരുണ്ടു
വസന്തകാലതാരകള്‍ അന്നുണ്ടായില്ല
ആമ്പല്‍പ്പൂവിന് ചിറകു മുളച്ചു
വസന്തത്തില്‍ നിന്നത് പറന്നകന്നു
പ്രണയത്തിന്റെ ഇതളുകള്‍ അവിടെ കൊഴിഞ്ഞ് വീണു..

2011, ജൂലൈ 5, ചൊവ്വാഴ്ച

വാകസ് ത (VaKaStA)..!!!

വകസ് ത  ( Va Ka St A ).., അത്ര പെട്ടന്നൊന്നും എന്താണെന്ന് ആര്‍ക്കും പിടികിട്ടി കാണില്ല. ‘നരസിംഹം’ എന്ന സിനിമയില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന ഒരു വാക്കാണിത്. എന്താണിതിന്റെ അര്‍ത്ഥം എന്ന് ചിലപ്പോള്‍ തിരക്കഥയെഴുതിയ രഞ്ജിത്തിന് അറിയുമായിരിക്കും. എന്തായാലും എനിക്കറിയില്ല. എന്നാല്‍ ഈ വാക്കിന് നിങ്ങള്‍ കേള്‍ക്കാത്ത ഒരു ചരിത്രമുണ്ട്. പ്രണയചരിത്രത്തിലെ നാഴികകല്ലുകളില്‍ ഒന്ന്.
ഒരുപാട് പ്രണയപുഷ്പങ്ങള്‍ വിരിയുകയും കൊഴിയുകയും ചെയ്ത വിദ്യാലയമാണ് രംഗം. ഒമ്പതാം ക്ലാസ്സില്‍ വിഹരിക്കുന്ന കാലം. മനോഹരമായ റോസാപ്പൂക്കള്‍ നിറഞ്ഞൊരു പൂങ്കാവനം തന്നെയായിരുന്നു എന്റെ ക്ലാസ്സ്. കുറച്ച് ദിവസങ്ങളായ് എന്റെ കണ്ണില്‍ ഒരു ചുവന്ന റോസാപ്പൂവ് മാത്രം. ഞാന്‍ ആ റോസാപ്പൂവിനു ചുറ്റും ഒരു ചിത്രശലഭത്തെ പോലെ പാറിനടന്നു. കുറച്ച് ദിവസത്തെ ചുറ്റിക്കറങ്ങല്‍ കണ്ടപ്പോള്‍ റോസാപ്പൂവും ചിത്രശലഭത്തെ ശ്രദ്ധിക്കാന്‍ തുടങ്ങി. പുറകിലെ ബഞ്ചിലായിരുന്നു എന്റെ സ്ഥാനം. ഉഴപ്പന്മാര്‍ എന്ന വിശിഷ്ടസ്ഥാനത്തിന് അര്‍ഹരായവര്‍ മാത്രമെ അവിടെ ഇരിക്കാറുള്ളു. ടീച്ചര്‍മാര്‍ പൊതുവെ ആ ഭാഗത്തേക്ക് കണ്ണ് തിരിക്കാറില്ല. മുന്നില്‍ നിന്നും രണ്ടാമത്തെ ബഞ്ചിലിരിക്കുന്ന എന്റെ ചുവന്ന റോസാപ്പൂവിന്റെ ഇമേജ് മാത്രമെ എന്റെ റെറ്റിനയില്‍ വീണിരുന്നുള്ളു. ഇടക്ക് അവള്‍ തിരിഞ്ഞ് നോക്കാനും തുടങ്ങി. അങ്ങനെ എന്റെ സഹാറ മരുഭൂമിയിലും മഴയുടെ സാനിധ്യമറിഞ്ഞു. പിന്നെയങ്ങോട്ട് സ്വപ്നലോകത്തിന്റെ മൈതാനത്ത് കളിച്ചുല്ലസിക്കുകയായിരുന്നു. അവള്‍ക്കും എന്നെ ഇഷ്ടമാണെന്ന് ഞാന്‍ ഉറപ്പിച്ചു. പിന്നെ പ്രണയാതുരമായ ദിനങ്ങള്‍. പ്രണയഗാനങ്ങള്‍ രാത്രി ഉറക്കമിളച്ച് കേട്ടിരിക്കാന്‍ തുടങ്ങി. അവളുടെ ചീവിട് കരയും പോലുള്ള ശബ്ദം എന്റെ ചെവിയിലൂടെ കടന്ന് നിരന്തരം അലയടിച്ച് കൊണ്ടിരുന്നു. അങ്ങനെ ഓണാവധിക്കാലമെത്തി. രണ്ട് ദിവസം കഴിഞ്ഞു. അവളെ കാണാതിരിക്കാന്‍ ആവുന്നില്ലെന്ന് മനസ്സ് പറഞ്ഞു. അവളുടെ ശബ്ദമില്ലാതെ തികച്ചും സൈലന്റ് വാലിയില്‍ എത്തിയത് പോലെ തോന്നി. അങ്ങനെ അവസാനം ഓണാവധി കഴിഞ്ഞു. ചിത്രശലഭം റോസാപ്പൂവിനെ വട്ടമിട്ട് പറക്കുന്നത് പൂങ്കാവനത്തിലെ പ്രമുഖ റിപ്പോര്‍ട്ടര്‍മാര്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചു. ഒടുവില്‍ റോസാപ്പൂവ് പ്രതികരിച്ചു. ചിത്രശലഭത്തിന്റെ അടുക്കലേക്ക് വന്നു. ചീവിട് ചിലച്ചു, “ ഇനിയെന്തെങ്കിലും കേട്ടാല്‍ ഞാന്‍ കമലാക്ഷി ടീച്ചറോട് പറഞ്ഞ് കൊടുക്കും”. റോസാപ്പൂവിന്റെ മുള്ളുകള്‍ എഴുന്നേറ്റു. ആ മുള്ളുകള്‍ തട്ടി ചിത്രശലഭത്തിന്റെ ചിറകരിഞ്ഞു. അത് പറക്കാനാവതെ താഴേക്ക് വീണു. ദിവസങ്ങളായ് പടുത്തുയര്‍ത്തിക്കൊണ്ടിരുന്ന പ്രണയത്തിന്റെ കൊട്ടാരവും അതിന്റെ കൂടെ തകര്‍ന്ന് വീണു.
ചിറകൊടിഞ്ഞെങ്കിലും ചിത്രശലഭം തളര്‍ന്നില്ല. ഒരാഴ്ച നീണ്ട “പനി” കഴിഞ്ഞ് അതീവ ശക്തിയോടെ തിരിച്ചെത്തി. ഇതിനകം ചിറകൊടിഞ്ഞ് വീണ മറ്റ് ചിത്രശലഭങ്ങളെയും ഭാവിയില്‍ ചിറകൊടിഞ്ഞേക്കാവുന്നവരെയും സംഘടിപ്പിച്ചു. അങ്ങനെ അവിടെയൊരു സംഘടന ജനിക്കുകയായ്. നരസിംഹം സിനിമയുടെ ആവേശത്തില്‍ ഞങ്ങള്‍ അതിനെ നാമകരണം ചെയ്തു.
“വാകസ് ത“ അഥവ Va Ka St A (Vanchitha Kamuka Students Association : വഞ്ചിത കാമുക സ്റ്റുഡന്‍സ് അസോസിയേഷന്‍).. :)

(പിന്‍കൂറിപ്പ് : അതീവ ആവേശത്തോടെ ആ സംഘടന ഒരു വര്‍ഷം ഞങ്ങള്‍ മുന്നോട്ട് കൊണ്ടുപോയി. അടുത്ത വലയില്‍ വീഴും വരെ..!!!

2011, ജൂൺ 10, വെള്ളിയാഴ്‌ച

നിങ്ങള്‍ക്കറിയാമോ???

നമ്മള്‍ കമ്പ്യൂട്ടറില്‍ ഫയലുകള്‍ സൂക്ഷിക്കുന്നത് ഫോള്‍ഡറുകളില്‍ ആണല്ലോ..  Windows Operating System ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?
എങ്കില്‍ "CON" എന്ന പേരില്‍ ഒരു Folder ഉണ്ടാക്കാന്‍ ശ്രമിച്ച് നോക്കൂ..
.

.

.
കഴിയുന്നില്ല അല്ലേ..? :)
അങ്ങനെ ഒരു പേരില്‍ ഫോള്‍ഡര്‍ നിര്‍മ്മിക്കാന്‍ സാധ്യമല്ല. .  കാരണം MS- DOSല്‍ ഉപയോഗിച്ചിരുന്ന "console" എന്നതിന്റെ ചുരുക്കരൂപമാണ് CON. ഇത്തരം പദങ്ങള്‍ ചില പ്രത്യേക task നടത്തുവനായ് ഉപയോഗിച്ചവയാണ്. അതിനാല്‍ ആ പേരില്‍ ഫോള്‍ഡര്‍ നിര്‍മ്മിക്കാന്‍ സാധിക്കില്ല.
CON പോലെ വേറെയും വാക്കുകള്‍ ഉണ്ട്.
COM1, COM2, LPT1, LPT2 ഇതു കൂടി പരീക്ഷിച്ച് നോക്കൂ.. ;)

2011, ജൂൺ 9, വ്യാഴാഴ്‌ച

ആരാണ് നന്ദിത.????!!!!

മുക്കെല്ലാം സുപരിചിതമായ പേരാണ് നന്ദിത. പ്രണയത്തിന് അതിശക്തമായ കാവ്യഭാഷ പകര്‍ന്ന് നല്‍കിയ കലാകാരി. പ്രണയവും വിരഹവും ഇത്രയേറെ മനോഹാരിതകൈവരിക്കുക തികച്ചും അസാധ്യം. പ്രണയത്തെയും മരണത്തെയും സ്നേഹിച്ച കൂട്ടുകാരി. മരണത്തിന്റെ വഴിയിലേക്ക് നന്ദിത നടന്നകന്നിട്ട് 12 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.  നന്ദിതയുടെ കവിതകള്‍ കുറെ മുന്‍പ് തന്നെ പരിചയപ്പെടാന്‍ സാധിച്ചെങ്കിലും രചയിതാവിനെ കുറിച്ച് തിരഞ്ഞപ്പോള്‍ പല ഏടുകാളായ് ചിതറിയ വിവരങ്ങളാണ് ലഭിച്ചത്. അവയെല്ലാം ഒരു നൂലില്‍ ചേര്‍ത്തുവെക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ ഇവിടെ.
1969 മെയ് 12ന് വയനാട് ജില്ലയിലാണ് നന്ദിത ജനിച്ചത്. നന്ദിതയുടെ കുട്ടിക്കാലത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഒന്നും തന്നെയില്ല. ഒരു മനുഷ്യന്റെ ജീവിതത്തിലെ മനോഹരദിനങ്ങള്‍ അയാളുടെ കലാലയജീവിതത്തിലായിരിക്കും. നന്ദിതയുടെ കഥ അവിടെ നിന്ന് ആരംഭിക്കുന്നു. പ്രീ-ഡിഗ്രിക്ക് ശേഷമാണ് നന്ദിത ഒരു സാധാരണ പെണ്‍കുട്ടിയില്‍ നിന്നും മാറിത്തുടങ്ങിയത്. കലാലയ ജീവിതം മുഴുവന്‍ ഹോസ്റ്റലിന്റെ നാല് ചുവരുകള്‍ക്കുള്ളിലയിരുന്നു. ആരോടും സംസാരിക്കതെ കൂട്ടുകൂടാതെ തന്റേതായ ലോകത്തിലേക്ക് നന്ദിത നീങ്ങിതുടങ്ങിയിരുന്നു. നന്ദിതയെ കുറിച്ച് അതേ കോളേജില്‍ ഉണ്ടായിരുന്ന വ്യക്തി ഓര്‍മിക്കുന്നത് ഇവിടെ  വായിക്കാം.
നന്ദിതയ്ക്ക് “ബൈപോളാര്‍ അഫക്ടീവ് ഡിസോര്‍ഡര്‍” (Bipolar Affective Disorder) എന്ന മാനസികരോഗമായിരുന്നുവെന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ റിസര്‍ച്ച് മെഡിക്കല്‍ ഓഫീസര്‍ ആയ ഡോ. കെ. ബൈജു ഒരു ലേഖനത്തില്‍ വ്യക്തമാക്കുകയുണ്ടായി. ഉന്മാദം(Mania), വിഷാദം (Depression) എന്നീ അവസ്ഥകള്‍ മാറിമാറിവരുന്ന ഈ രോഗം മാനസികരോഗമായി തോന്നുകയേ ഇല്ല. സാധാരണ മാനസികരോഗത്തിന്റെ യാതൊരു ലക്ഷണങ്ങളും ഈ രോഗിയില്‍ കാണാന്‍ സാധിക്കുകയില്ല. ദിവസങ്ങളോളം ഉറങ്ങാതെയിരുന്ന് നിസ്സാരകാര്യങ്ങള്‍ പോലും എഴുതി നിറക്കുന്നത് ഉന്മാദ അവസ്ഥയില്‍ ഇവരില്‍ കാണുന്ന സവിശേഷതയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇവര്‍ വാചാലരും എത്ര വലിയ സാഹസവും കാണിക്കാനുള്ള് ധൈര്യമുള്ളവരും ആയിരിക്കും. നിസ്സാരമായ കാര്യങ്ങള്‍ക്ക് പോലും പലരോടും പക സൂക്ഷിച്ച് ഏതുവിധേനയും അവരെ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഉന്മാദവസ്ഥയില്‍ നിന്ന് വിഷാദാവസ്ഥയിലേക്ക് എത്തുമ്പോള്‍ മൂകമായ അവസ്ഥയിലേക്ക് രോഗി മാറുന്നു.എല്ലാത്തില്‍ നിന്നും ഒഴിഞ്ഞ് മാറി ആരോടും സംസാരിക്കാതെ വിജനമായ ഒരു കോണില്‍ അഭയം തേടുന്നു.
നന്ദിതയില്‍ ഈ രണ്ട് അവസ്ഥകളും മാറിമാറി കണ്ടിരുന്നു. എന്നാല്‍ അതൊരു മാനസികരോഗമാണെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചില്ല.  ഹോസ്റ്റലില്‍ ദിവസങ്ങളോളം ഉറക്കമൊഴിച്ചിരുന്ന് നന്ദിത ഒരോന്നു കുത്തിക്കുറിച്ചു. അതെല്ലാം മനോഹരമായ കവിതകളായ്. വര്‍ഷങ്ങളോളം അവ പുറലോകമറിയാതെയിരുന്നു. മാതാപിതാക്കളുമായി നിസ്സാരകാര്യങ്ങള്‍ക്ക് പോലും വഴക്കിടുന്നതും കവിതകള്‍ക്ക് താഴെ അജ്ഞാതമായ പേരുകള്‍ കുറിച്ചിടുന്നതും ഈ രോഗത്തിന്റെ ലക്ഷണങ്ങളായിരുന്നു.
അച്ഛനുമായ് വഴക്കിട്ട നന്ദിത ചെറിയമ്മയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. അച്ഛനോടുള്ള നന്ദിതയുടെ പ്രതികാരമായിരുന്നു ഒരു ചെറുപ്പക്കാരനുമായുള്ള പ്രേമവും ഒടുവില്‍ വിവാഹവും. അജിത്ത് എന്ന ആ ചെറുപ്പക്കാരനെ നന്ദിത കണ്ടുമുട്ടുന്നത് 1994ല്‍ ആണ്. ആകെ മൊത്തം 59 കവിതകളാണ് നന്ദിതയുടെതായ് കണ്ടെടുത്തിട്ടുള്ളത്. അജിത്തിനെ കണ്ടുമുട്ടിയ ശേഷം നന്ദിത കവിതകള്‍ എഴുതിയിരുന്നില്ല എന്നു വേണം കരുതാന്‍. ചിലപ്പോള്‍ ഇതിനകം തന്നെ രോഗം നന്ദിതയെ കവര്‍ന്നെടുത്തിരിക്കാം. നന്ദിതയുടെ വിവാഹജീവിതത്തിലും നിരവധി പ്രശ്നങ്ങള്‍ ഉണ്ടായി. വയനാട് മുട്ടില്‍ മുസ്ലീം ഓര്‍ഫനേജ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ (Muttil Muslim Orphanage Arts and Science College) ഇംഗ്ലീഷ് അദ്ധ്യാപികയായ് നന്ദിത ജോലി തുടര്‍ന്നു. അവിടെ നന്ദിതയ്ക്ക് ഒരു സ്നേഹിതന്‍ ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു. അതോ നന്ദിതയുടെ മനസ്സ് സ്രുഷ്ടിച്ച ഒരു കഥാപാത്രമാണോ അയാള്‍ എന്ന് വ്യക്തമല്ല. 1999 ജനുവരി 17., നന്ദിത ഉറക്കമൊഴിഞ്ഞ അവസാനരാത്രി. അന്ന് അവരെ തേടി ഒരു ഫോണ്‍ സന്ദേശം എത്തി. വിഷാദത്തിന്റെ നീരൊഴുക്കില്‍ പെട്ട് പോയ നന്ദിതയുടെ മനസ്സിനെ തകര്‍ത്ത എന്തോ ആയിരുന്നു ആ ഫോണ്‍ സന്ദേശം. കവിതകളിലൂടെ നന്ദിത തീര്‍ത്ത പ്രണയത്തിന്റെ ലോകത്ത് നിന്നും മരണത്തിലേക്ക് അവര്‍ അഭയം തേടി. നന്ദിതയുടെ ആത്മഹത്യക്ക് ശേഷം സ്യുട്കേസില്‍ നിന്നും നന്ദിതയുടെ ഡയറി കണ്ടെടുത്തു. അങ്ങനെയാണ് പ്രണയത്തെ കവിതകളുലൂടെ അനശ്വരമാക്കിയ ആ കവിയത്രിയുടെ രചനകള്‍ പുറലോകമറിയുന്നത്. 
ഇന്നും നന്ദിത ജീവിക്കുന്നു.. നന്ദിതയുടെ വൃന്ദാവനത്തില്‍.. നന്ദിതയുടെ കവിതകളില്‍..

നന്ദിതയുടെ കവിതകള്‍ ഇവിടെ വായിക്കാം.

2011, ജൂൺ 4, ശനിയാഴ്‌ച

ഒരു പ്രണയം

ഇന്നും ഞാന്‍ കാത്തിരിക്കുന്നു
ഒരുപാട് പ്രതീക്ഷയോടെ
നമ്മുടെ പ്രണയലോകത്തില്‍
കണ്ണിമചിമ്മാതെ, നിനക്കായ്
നീ തുറന്നിട്ട ഈ ജനലരികില്‍
എനിക്കു മേലെ മേഘപടലങ്ങള്‍
ഒരു കനത്ത ഇടിമിന്നലില്‍ എന്നെ
ഇവിടെ നിന്നും അടര്‍ത്തിമാറ്റുവാന്‍
നിന്നില്‍ നിന്നു എന്നെ അകറ്റുവാന്‍
അല്ലെങ്കില്‍ ഒരുനാള്‍ വൈകാതെ
നോവുകള്‍ കൊണ്ട് നീറുന്ന മനസ്സില്‍
ഒരു ആര്‍ദ്രഗീതം പോലെ
അത് പെയ്തൊഴിയുമായിരിക്കും
പ്രതീക്ഷയുടെ നാമ്പുകള്‍ ഇന്നും തളിര്‍ത്തിരിക്കുന്നു
ഇടനാഴികള്‍ നിറഞ്ഞിരിക്കുന്നു
ദാഹിക്കുന്നവയ്ക്ക് പാനജലം നല്‍കി
വളര്‍ത്തിയാതാണവയെ
എല്ലാം ഒരു മുത്തശ്ശിക്കഥപോല്‍ വിചിത്രം
ഈ പ്രപഞ്ചവും പിന്നെയെന്‍ പ്രണയവും..

2011, ജൂൺ 3, വെള്ളിയാഴ്‌ച

വീണ്ടും ഒരു മഴക്കാലം . . .

മഴ... എനിക്കിഷ്ടമാണ് മഴ. മേടച്ചൂടിന് വിരാമമായി ഇന്നലെ മഴയെത്തി. വീടിന്റെ ഉമ്മറത്തിരുന്ന് പുസ്തകം വായിക്കുകയായിരുന്നു ഞാന്‍. തണുത്ത ഒരു കാറ്റ് വന്നു താളുകള്‍ മറിച്ചു. ഇന്നത്തേക്ക് ഇത്ര വായിച്ചാല്‍ മതിയെന്ന ഭാവമായിരുന്നു കാറ്റിന്. ഞാന്‍ പുസ്തകം അടച്ച് വെച്ച് മുറ്റത്തേക്ക് ഇറങ്ങി. മഴത്തുള്ളികള്‍ പതിയെ മണ്ണിലേക്ക് പതിഞ്ഞു തുടങ്ങിയിരിക്കുന്നു. ഞാന്‍ കൈ നീട്ടി കുറച്ച് മഴത്തുള്ളികള്‍ കൈക്കുള്ളിലാക്കി. അപ്പോഴതാ വീണ്ടും കാറ്റ്. അകത്ത് നിന്നു അമ്മയുടെ ശബ്ദം. മഴ നനഞ്ഞ് പനി പിടിച്ച് കിടക്കാനാണോന്ന് ചോദ്യവും. എന്തോ., ഒന്നും ഞാന്‍ ശ്രദ്ധിച്ചില്ല. മനസ്സ് മുഴുവന്‍ കുട്ടിക്കാലത്ത് മതിമറന്ന് ആഘോഷിച്ച മഴക്കാലങ്ങളുടെ ചിത്രങ്ങളായിരുന്നു. ഞാന്‍ കുടയെടുത്ത് പുറത്തേക്കിറങ്ങി. മഴ ചെറുതായ് പൊടിയുന്നു. ഞാന്‍ കുട നിവര്‍ത്തി നടക്കുകയാണ്. മഴത്തുള്ളികള്‍ കുടയില്‍ വന്ന് വീഴുന്നതിനും ഒരു താളമുണ്ട്.
ഇരുവശത്തും വയലുകളാണ്. നേര്‍ത്ത വരമ്പിലൂടെ ഞാന്‍ നടന്നു. പാടങ്ങള്‍ നികത്തി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയരുന്ന കാലം. എന്നാല്‍ ഈ വയലുകള്‍ക്ക് ഇന്നും അത് തീണ്ടാപ്പാട് അകലെയാണ്. എല്ലാ മഴക്കാലത്തും ഈ വരമ്പിലൂടെ ഞാന്‍ പോവറുണ്ട്. എന്നാല്‍ ഇത്തവണ അതിനു ഒരു പ്രത്യേകതയുണ്ട്. വേനല്‍ക്കലത്ത് കെട്ടിയ ഫുട്ബോള്‍ പോസ്റ്റിന്റെ വലയില്‍ നിന്നും മഴത്തുള്ളികള്‍ ഇറ്റ് വീഴുന്നു. വയല്‍ വരമ്പത്ത് കണ്ട വെള്ളംതുള്ളിച്ചെടി ഞാന്‍ പൊട്ടിച്ചെടുത്തു. സ്ലേറ്റ് മയക്കാന്‍ ഇതും എടുത്ത് സ്കൂളില്‍ പോവുന്നത് ഇന്നും ഒര്‍മയുണ്ട്. വര്‍ഷങ്ങള്‍ പലതും കഴിഞ്ഞിരിക്കുന്നു. ഒര്‍മകള്‍ക്ക് പ്രായമാവാറില്ല. ഇന്നും അതു ശൈശവത്തിലാണ്. മഷിത്തണ്ട് പൊട്ടിച്ച് തൊടിയില്‍ ഓടിനടന്നിരുന്ന കാലം നഷ്ടമായെന്നു സമ്മതിച്ച് കൊടുക്കാന്‍ ഇന്നും മനസ്സിനു സാധിക്കുന്നില്ല. നടന്ന് ഞാന്‍ ക്ഷേത്രനടയില്‍ എത്തി.
മഴ തോര്‍ന്നിരിക്കുന്നു. ഞാന്‍ കുട മടക്കി ആല്‍ത്തറയില്‍ വെച്ചു. വഴിയിലാകെ വെള്ളം നിറഞ്ഞിരിക്കുന്നു. ചില്ലയില്‍ നിന്നു വീഴുന്ന മഴതുള്ളിയെ മണ്ണില്‍ ചേരാന്‍ ഞാന്‍ അനുവദിചില്ല. ഇതെന്തിനാ താഴേക്ക് വന്ന് മണ്ണില്‍ വീണു മരിക്കുന്നത്. ഇതിനു തിരിച്ചു പോയിക്കൂടെ, അങ്ങ് ആകാശത്തേക്ക്. ഭൂമിയുടെ ഗുരുത്വാകര്‍ഷണം എല്ലാ വസ്തുക്കളെയും അതിന്റെ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കുന്നുവെന്നത് അഞ്ചാം ക്ലാസ്സിലെ ശാസ്ത്രത്തില്‍ സരസ്വതി ടീച്ചര്‍ പറഞ്ഞതോര്‍ത്തു. കോളേജില്‍ എത്തിയപ്പോഴും എല്ലാം തന്നിലേക്ക് ചേര്‍ക്കാനുള്ള ഭൂമിയുടെ ആഗ്രത്തോട് യോജിക്കുവാന്‍ എനിക്ക് സാധിച്ചില്ല. പലതും ആലോചിച്ച് സമയം പോയി. അപ്പോഴാണ് പിറകില്‍ നിന്നൊരു ശബ്ദം.
“ ഈ ലോകത്തൊന്നും അല്ലേ..?”
അച്ചു. കുട്ടിക്കാലം തൊട്ട് ഞങ്ങള്‍ ഒരുമിച്ചയിരുന്നു. കാലാം കൊഴിഞ്ഞ് വീഴുമ്പോഴും അവളുടെ വിരല്‍ത്തുമ്പുകള്‍ എന്റെ കരങ്ങളില്‍ ഭദ്രമായിരുന്നു.
“ബാലന്‍സ് ഇല്ലാര്‍ന്നു. ഫ്രീ മെസ്സെജ് ഓഫര്‍ ആണെങ്കില്‍ കഴിഞ്ഞു, അതാ വിളിക്കഞ്ഞത്.”
അവള്‍ പറയുന്നതൊന്നും ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. മൊബൈല്‍ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ രണ്ട് ദ്രുവത്തില്‍ ആയിപ്പോയേനെ. കമിതാക്കള്‍ക്ക് വേണ്ടി ശാസ്ത്രത്തിന്റെ സമ്മാനം. മനുഷ്യന്‍ ചൊവ്വയിലേക്കു പോവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും ഞങ്ങള്‍ ഇപ്പോഴും പൈങ്കിളി പ്രണയത്തില്‍ ആണെന്ന് തോന്നുന്നു. ഞാന്‍ പറഞ്ഞതിനു അവള്‍ മറുപടിയെന്നോണം ചിരിക്കുക മാത്രം ചെയ്തു.
“മിസ്ഡ് കോളി“ല്‍ തുടങ്ങി “സ്വിച്ച് ഓഫി“ല്‍ തീരുന്ന പ്രണയത്തിന്റെ കാലം. എപ്പോഴവളെ പ്രണയിച്ച് തുടങ്ങിയെന്നു അറിയില്ല. എന്റെ ഹ്രുദയമിടിപ്പിന്റെ വ്യത്യാസം അവള്‍ അറിഞ്ഞതെന്നണെന്നും അറിയില്ല. കോളേജ് വിശേഷങ്ങള്‍ പറഞ്ഞ് സമയം ഒരുപാട് നീങ്ങി. വെയിലേറിയിരിക്കുന്നു. “എത്ര പെട്ടെന്നാ ആ മഴക്കാറ് പോയതല്ലേ” നെറ്റിയിലെ ചന്ദനക്കുറിയിലൂടെ ഒഴുകിയ വിയര്‍പ്പ് തുള്ളിയെ കൈകൊണ്ട് തെറിപ്പിക്കുന്നതിനിടെ അവള്‍ പറഞ്ഞു.
എന്തൊക്കെയോ പറയാന്‍ ബാക്കിവെച്ച് അവള്‍ നടന്നു. വഴിമറയും മുന്‍പ് അവള്‍ തിരിഞ്ഞുനോക്കി. അപ്പോള്‍ ആ കണ്ണികളിലെന്തായിരുന്നു. പ്രണയത്തിന്റെ ആര്‍ദ്രതയാല്‍ അത് നനഞ്ഞിരുന്നു. അവള്‍ നടന്നകലുന്നതും നോക്കി ഞാന്‍ ഇരുന്നു.
അതാ.., വീണ്ടും മഴ. അതെ അവളുടെ പ്രണയം എന്നിലേക്ക് അലിഞ്ഞിറങ്ങുകയായ്. ഒരു നേര്‍ത്ത മഴയായ്. ഞങ്ങളുടെ പ്രണയത്തില്‍ മഴ എന്നും ഉണ്ടായിരുന്നു. ഇന്ന് അതിന്റെ വേഷം വിരഹമാണ്. ഞാന്‍ പ്രണയിച്ച് പോവുകയാണ്... ഈ മഴയെയും..