2011, ജൂലൈ 17, ഞായറാഴ്‌ച

ഒരു സിനിമ (കാണാന്‍ പോയ) കഥ..!!

ബ്രണ്ണന്‍ സ്കൂള്‍
ഇത് ഒരു സിനിമയുടെ കഥയല്ല. ഒരു സിനിമ കാണാന്‍ പോയ കഥയാണ്. സ്കൂള്‍ ജീവിതത്തിലെ സ്വര്‍ണ്ണനിറമുള്ള താളുകള്‍., അതായിരുന്നു +1, +2 കാലഘട്ടം. വിപ്ലവം സിരകളിലും ഫ്രണ്ട്ഷിപ്പിന്റെ ചൂട് രക്തത്തിലും അലിഞ്ഞ് ചേര്‍ന്ന സമയം. തലശ്ശേരിയിലെ “പുരാതന” സ്കൂളുകളില്‍ ഒന്നായ തലശ്ശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ആയിരുന്നു എന്റെ രണ്ട് വര്‍ഷം നീണ്ട ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനായ് പ്രവര്‍ത്തിച്ച ബ്രണ്ണന്‍ എന്ന സായിപ്പ് മുന്നോട്ട് വച്ചതാണ് ഈ സ്കൂളും പിന്നെ ബ്രണ്ണന്‍ കോളേജും. എന്നാല്‍ തുടക്കത്തില്‍ ഒരു കുട്ടിക്ക് പോലും SSLC പാസ്സായിപ്പോവാന്‍ ഈ സ്ക്കൂളില്‍ നിന്നായില്ല. പിന്നീട് വന്ന ഒരദ്ധ്യാപകന്റെ ശ്രമഫലമായി പൂജ്യത്തില്‍ നിന്ന് സമ്പൂര്‍ണ്ണ വിജയത്തിലേക്ക് ബ്രണ്ണന്‍ കുതിച്ചു. (മാണിക്യക്കല്ല് എന്ന സിനിമയുടെ പ്രമേയവുമായ് ഇതിനു സാമ്യമുണ്ടെന്ന് തോന്നുന്നു). ജില്ലയിലെ മികച്ച ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ഒന്നായത് കൊണ്ട് തന്നെ ബ്രണ്ണനില്‍ ചേര്‍ന്നപ്പോള്‍ വളരെ സന്തോഷം തോന്നി.
+2 യുവജനോത്സവസമയത്ത് നടന്ന ഒരു രസകരമായ അനുഭവമാണ് ഇനി പറയുന്നത്.
ബ്രണ്ണനിലെ ബയോളജി സയന്‍സ് ബാച്ച്. 54 പോക്കിരികളെ കൊണ്ട് സമ്പന്നമായ ബാച്ച്. അതില്‍ വെറും 14 ആണ്‍ തരികള്‍. എണ്ണത്തില്‍ കുറവായത് കൊണ്ട് തന്നെ 14 പേരും ഒരൊറ്റ സംഘം ആയിരുന്നു. എല്ലാ വയ്യാവേലികളിലും കയറി നടക്കുന്ന 14 പേര്‍. വഴിയിലോരു കാര്‍ കണ്ടാല്‍ പോയി തലവെക്കുന്ന ശീലം. അങ്ങനെ യുവജനോത്സവത്തിന്റെ അവസാനദിവസം. വൈകുന്നേരും വരെ സ്കൂളില്‍ എല്ലാവരും ഉണ്ടായിരിക്കണമെന്നത് കര്‍ശനമാണ്. ഇടയ്ക്ക് കുട്ടികള്‍ മുങ്ങാതിരിക്കാന്‍ ഗേറ്റില്‍ എന്‍. സി.സി പിള്ളേര്‍ നില്‍ക്കുന്നാണ്ടാവും. തലശ്ശേരി ഒരു ഫിലിം ഇറങ്ങിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഞങ്ങള്‍ അത് കണ്ടിരിക്കും. പ്രഭ തിയേറ്ററില്‍ ചോക്ലേറ്റ്സ് ഫിലിം കളിക്കുന്ന സമയം. അന്ന് ഉച്ചക്ക് ശേഷം മുങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ വാളും പരിചയും എടുത്ത് തയ്യാറായപ്പോള്‍ എണ്ണം 14ല്‍ നിന്ന് 11 ആയി കുറഞ്ഞു. എന്നിട്ടും ഞങ്ങള്‍ തളര്‍ന്നില്ല. ഞങ്ങള്‍ സ്കൂളില്‍ വന്നെന്ന് സാറിനെ ബോധിപ്പിക്കാന്‍ സാറിന്റെ മുന്നില്‍ കൂടി രണ്ട് മൂന്ന് പ്രാവശ്യം നടന്നു. അങ്ങനെ ഞങ്ങള്‍ ഹാജരാണെന്ന് സാറിനെ ഞങ്ങള്‍ ബോധിപ്പിച്ചു. ഇനി എങ്ങനെയെങ്കിലും ഗേറ്റ് കടക്കണം. എങ്ങനെ???
ബാഗും എടുത്ത് ഗേറ്റ് വഴി പോവുക അസാധ്യം. ഒടുവില്‍ കൂട്ടത്തില്‍ SFI യുടെ കരുത്തുറ്റ പോരാളിയും ഒളിപ്പോരില്‍ ബിരുദവുമുള്ള ശ്യാം ഒരു വഴി കണ്ടെത്തി. പിന്‍ മതിലില്‍ കൂടി ബാഗ് പുറത്തേക്കിട്ട് ഭക്ഷണം കഴിക്കാന്‍ എന്ന പോലെ പുറത്തേല്ലിറങ്ങുക. ഞങ്ങള്‍ കൈ ഉയര്‍ത്തി ആ വിശ്വാസപ്രമേയം പാസ്സാക്കി. ഞങ്ങളുടെ പ്രതീക്ഷയുടെ കുത്തബ് മിനാര്‍ പെട്ടെന്ന് തന്നെ തകര്‍ന്ന് വീണു. അവിടെയൊക്കെ ടീച്ചര്‍മാര്‍ നില്‍ക്കുന്നു. സമയം ഒരു മണി കഴിഞ്ഞു. 2.30 ആണ് മാറ്റിനി. പിന്നെയൊന്നും ആലോചിച്ചില്ല. അരയിലെ ബെല്‍റ്റ് മുറുക്കി, ഗേറ്റിലേക്ക് നടന്നു. എന്‍. സി. സി പിള്ളേരെ തള്ളിമാറ്റി പുറത്തേക്ക്. പിന്നെ തലശ്ശേരി റെയില്‍ വേ ക്വാര്‍ട്ടേസ് വരെ സവാരി ഗിരി ഗിരി. അവിടെയാണ് ഒരു സംഘാംഗത്തിന്റെ താമസം. അവിടെ വച്ച് യൂണിഫോം മാറി ഞങ്ങള്‍ തീയേറ്ററിലേക്ക് വിട്ടു. ടിക്കറ്റ് എടുത്ത് അകത്ത് കയറി. ഹൌസ് ഫുള്‍ ഷോ. 5 മണി കഴിഞ്ഞപ്പോള്‍ പടം കഴിഞ്ഞു. തീയേറ്ററിന്റെ പുറത്തിറങ്ങിയപ്പോള്‍ കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ ആശ്വാസമായിരുന്നു. ഇനി പതിയെ ബസ്സ് സ്റ്റാന്റില്‍ പോവണം. ബസ്സ് കയറണം. വീട്ടിലെത്തണം. അത്രമാത്രം.
കൂട്ടത്തില്‍ വീട്ടില്‍ എത്താന്‍ തിരക്ക് കൂട്ടിയിരുന്ന കണ്ണന്‍ മുന്നില്‍ നടന്നു. ഞങ്ങള്‍ ബാക്കിയുള്ളവര്‍ സിനിമയുടെ സംഗതികള്‍ ചര്‍ച്ച ചെയ്ത് ഒരു 20 മീറ്റര്‍ പിന്നിലും. ഓവര്‍ സ്പീഡില്‍ പോയ കണ്ണന്‍ വഴിയിലെ ഡെയ്ഞ്ചര്‍ ബോര്‍ഡ് കണ്ടില്ല. ചെന്ന് പെട്ടത് സി. ഐ, ഡി വിജയന്റെയും ദാസന്റെയും മുന്നില്‍. ( രണ്ട് പേരും ഞങ്ങളുടെ അദ്ധ്യാപകരാണ്.) ദൂരെ നിന്നും ഇതുകണ്ട ഞങ്ങള്‍ സഡണ്‍ ബ്രേക്കിട്ടു. കണ്ണനെ രണ്ട് പേരും ചോദ്യം ചെയ്യാന്‍ തുടങ്ങി. ഐകമത്യം മഹാബലം എന്ന പാര്‍ട്ടി സൂക്തം ഞങ്ങള്‍ ഓര്‍ത്തു. പിന്നെയൊന്നും ആലോചിച്ചില്ല. ഒരാള്‍ പിടിക്കപ്പെട്ട സ്ഥിതിക്ക് പിടികൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.ഞങ്ങള്‍ നേരെ സാറിന്റെ മുന്നിലെത്തി പിടികൊടുത്തു. ഞങ്ങളെ കണ്ടപ്പോള്‍ സൊമാലിയന്‍ കൊള്ളക്കാരെ പിടിച്ച സന്തോഷമായിരുന്നു സി.ഐ.ഡി.കളുടെ മുഖത്ത്. നാളെ സ്കൂളില്‍ വന്നിട്ട് പറയാം എന്നും പറഞ്ഞ് രണ്ട് സി.ഐ.ഡി.മാരും അടുത്ത ബസ്സില്‍ കയറിപ്പോയി.
അടുത്ത നിമിഷം 20 കൈകളും 20 കണ്ണുകളും കണ്ണന് നേരെ തിരിഞ്ഞു. കണ്ണന്‍ അപ്പോഴാണ് അവന്‍ നടത്തിയ ബുദ്ധിപരമായ നീക്കത്തെ കുറിച്ച് പറയുന്നത്.
ചെറിയൊരു ഫ്ലാഷ് ബാക്ക്-
സി.ഐ.ഡി.കള്‍ കണ്ണനെ ചോദ്യം ചെയ്യുന്ന രംഗം :
പൊതുവെ അതിബുദ്ധിശാലിയായ കണ്ണന്റെ കുബുദ്ധി സി.ഐ.ഡി.കളെ കണ്ടപ്പോള്‍ തന്നെ വര്‍ക്ക് ചെയ്തിരുന്നു.
കണ്ണന്‍ : “ഗുഡ് ഈവ്നിങ്ങ് സാര്‍ ,:) സാര്‍ എന്താ ഇവിടെ?“

സി.ഐ.ഡി. ദാസന്‍ : “ബാക്കിയുള്ളവര്‍ എവിടെ? നിങ്ങള്‍ ഫിലിം കാണാന്‍ സ്കൂളില്‍ നിന്നും കടന്നുവെന്ന് ഞങ്ങളറിഞ്ഞു.“
കണ്ണന്‍ : “(മുഖത്ത് ആശ്ചര്യവും നിഷ്കളങ്കതയും ഒരു കിലോ വീതം വാരി വിതറി കൊണ്ട്) അതുശെരി, ഞാനും അവര്‍ ഫിലിം കാണാന്‍ ഇറങ്ങിയെന്ന് കേട്ടിട്ട് വന്നതാ. എന്റെ റെക്കോര്‍ഡ് വാങ്ങാന്‍ വേണ്ടി, അവരെയൊന്നും കണ്ടില്ല സാര്‍. ചെ., ഫിലിമിനു വന്നിട്ടുണ്ടാവില്ല അവരൊക്കെ വിട്ടില്‍ പോയിട്ടുണ്ടവും.“
ബി.കോം ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായ ദാസനും പ്രീ ഡിഗ്രിക്കാരന്‍ വിജയനും ഇത് കേട്ട് ഡമ്മി കൊണ്ട് വരണോ എന്നാലോചിച്ചിരിക്കുമ്പോഴാണ് ഞങ്ങള്‍ എല്ലാവരും വന്ന് പിടികൊടുത്തത്. അങ്ങനെ പവനായി ശവമായി.!!!

(പിന്‍ കുറിപ്പ് : അടുത്ത ദിവസം സ്കൂളില്‍ ചെന്നപ്പോള്‍ രക്ഷിതാവിനെ കൊണ്ട് വരാതെ ക്ലാസ്സില്‍ കയറ്റില്ലെന്നയി. ഒടുവില്‍ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. ഇതൊരു പുതിയ കാര്യമല്ലാത്തതിനാല്‍ അധികം വഴക്ക് കേള്‍ക്കേണ്ടി വന്നില്ല. പതിവ് പോലെ കുറെ ഉപദേശങ്ങളുമായ് അതും അവസാനിച്ചു. അങ്ങനെ ക്ലൈമാക്സ് ശുഭം. )

2011, ജൂലൈ 16, ശനിയാഴ്‌ച

ദൈവത്തിന്റെ ചില വിക്ര് തികള്‍

കോയമ്പത്തൂരില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ പങ്കെടുത്തതിന് ശേഷം തിരിച്ച് കോളേജിലേക്ക് പോവുകയാണ് ഞങ്ങള്‍. 6.10 pm  കോയമ്പത്തൂര്‍ - പാലക്കാട് പാസഞ്ചര്‍
ട്രയിന്‍ ആണ് ലക്ഷ്യം. ടിക്കറ്റ് എടുത്ത് ഞങ്ങള്‍ ട്രയിനില്‍ കയറി. ട്ര്യയിന്‍ പോവാന്‍ ഇനിയും സമയം ഉണ്ട്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുന്നവരുടെ തിരക്കാണ്. ഒരു സീറ്റ് പോലും ഇല്ല. ചെറിയ ദൂരത്തേക്ക് മാത്രം സര്‍വീസ് നടത്തുന്ന എമു ട്രയിന്‍ പോലെയായിരുന്നു ഈ പാസഞ്ചര്‍ ട്രയിന്‍. മുംബൈയിലും മറ്റും വ്യാപകമായ ഇത്തരം ട്രയിനുകള്‍ നമ്മുടെ നാട്ടില്‍ കുറവാണ്. ടോയിലറ്റ് പോലുള്ള സൌകര്യങ്ങള്‍ ഇത്തരം ട്രയിനുകളില്‍ ഉണ്ടാവില്ല. മറ്റ് ട്രയിനുകളില്‍ ബോഗിയുടെ രണ്ട് അറ്റത്തും പിന്നെ മധ്യത്തിലുമായി വാതിലുകള്‍ ഉണ്ടാവുമല്ലോ. എന്നാല്‍ ഈ ട്രയിനില്‍ ബോഗിയുടെ മധ്യത്തിലായി വീതി കൂടിയ രണ്ട് വാതിലുകള്‍ ആണ് ഘടിപ്പിച്ചിട്ടുള്ളത്. ബോഗികള്‍ക്കിടയിലൂടെ നടക്കുവാനാവും. ബസ്സുകളില്‍ കാണുന്നത് പോലെ ബാലന്‍സ് ചെയ്ത് നില്‍ക്കാന്‍ മുകളില്‍ പിടിക്കാന്‍ സൌകര്യമുണ്ട്. സാധാരണ ട്രയിനില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സ്ഥലം ഉള്ളതായി തോ‍ന്നും.
ഞങ്ങള്‍ 30ല്‍ അധികം പേരുണ്ടായിരുന്നു. ഞങ്ങള്‍ 8 പേര്‍ വാതിലിനടുത്ത് നിലയുറപ്പിച്ചു. കയ്യിലുണ്ടായിരുന്ന ക്യാമറയിലും മൊബൈലിലുമായ് ഫോട്ടോകള്‍ എടുത്ത് കൊണ്ടിരുന്നു. അപ്പോള്‍ രണ്ട് ചെറിയ പെണ്‍കുട്ടികള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. അഴുക്ക് പുരണ്ട വസ്ത്രങ്ങള്‍. അഞ്ചോ ആറോ വയസ്സ് പ്രായം കാണും. അതിലൊരു പെണ്‍കുട്ടി “അണ്ണാ.. “ എന്നും പറഞ്ഞ് രണ്ട് 50 പൈസ നാണയങ്ങള്‍ ഉള്ള ആ കുഞ്ഞു കൈ എന്റെ നേരെ നീട്ടി.  ട്രയിന്‍ യാത്രകളില്‍ സര്‍വസാധരണമായ കാഴ്ചയാണിത്. ആ ചെറുകണ്ണുകളില്‍ പ്രതീക്ഷയും ദൈന്യതയും ഒരുപോലെ ദ്ര് ശ്യമായിരുന്നു. കുട്ടികളെ കണ്ട എന്റെ സുഹ്രുത്ത് പോക്കറ്റില്‍ നിന്നും 20 രൂപയുടെ നോട്ട് എടുത്തു. ഞാന്‍ അവനെ തടഞ്ഞു. കുട്ടികളെ കൊണ്ട് ഭിക്ഷയെടുപ്പിച്ച് സമ്പാദിക്കുന്ന ഭിക്ഷാടനമാഫിയകളെ കുറിച്ച് ഞാന്‍ വായിച്ചിട്ടുണ്ട്. ഈ പണം ഒരിക്കലും ഈ കുട്ടുകള്‍ക്ക് കിട്ടില്ലെന്ന് എനിക്കുറപ്പായിരുന്നു. ഞങ്ങള്‍ അതുവഴി പോവുന്ന കച്ചവടക്കാരനില്‍ നിന്ന് ചായയും വടയും വാങ്ങി നല്‍കി. മടിച്ച് നില്‍ക്കാതെ രണ്ട് പേരും അത് ആര്‍ത്തിയോടെ കഴിച്ചു. ഞാന്‍ അതിനിടയ്ക്ക് പേരും നാടുമൊക്കെ ചോദിച്ചു. അവ്യക്തമായ എന്തൊക്കെയോ കുട്ടികള്‍ പറഞ്ഞു. കൂട്ടത്തില്‍ വലിയ കുട്ടി തന്റെതില്‍ നിന്നും പാതിയെടുത്ത് മറ്റെ കുട്ടിക്കു വെച്ചു കൊടുത്തു. അറിയാതെ എന്റെ കണ്ണില്‍ നനവ് പടരുന്നതായ് എനിക്ക് തോന്നി. ചിലരോക്കെ അപ്പോഴും ഫോട്ടോ എടുത്ത് കൊണ്ടിരിക്കയായിരുന്നു. അത്യന്തം കൌതുകത്തോടെ ഞങ്ങള്‍ ഫോട്ടോ എടുക്കുന്നത് നോക്കി ആ കുട്ടികള്‍ അവിടെ നിന്നു. ഇത് കണ്ടപ്പോള്‍ എന്റെ സുഹ്രുത്ത് ക്യാമറ കാണിച്ച് ഫോട്ടോ എടുക്കണോ എന്നു ചോദിച്ചു.
നിഷ്കളങ്കതയുടെ ഒരു ചെറു ചിരിയായിരുന്നു മറുപടി. അവന്‍ രണ്ട് പേരെയും ചേര്‍ത്ത് നിര്‍ത്തി ക്യാമറ ക്ലിക്ക് ചെയ്തു. സ്ക്രീനില്‍ രണ്ട് പേര്‍ക്കും ഫോട്ടോ കാണിച്ച് കൊടുത്തു. എന്തെന്നില്ലാത്ത സന്തോഷമായിരുന്നു ആ കുരുന്നുകളുടെ മുഖത്ത്. വണ്ടി ചൂളം വിളിച്ച് പതിയെ നീങ്ങാന്‍ തുടങ്ങി. രണ്ട് കുട്ടികളും ട്രയിനില്‍ നിന്നിറങ്ങി. ഞാന്‍ വാതിലിനടുത്ത് ചെന്ന് കൈ ഉയര്‍ത്തി വീശി യാത്ര പറഞ്ഞു. രണ്ട് പേരും സന്തോഷത്തോടെ തിരിച്ച് കൈ വീശി. എന്നിട്ട് എങ്ങോട്ടോ ഓടി മറഞ്ഞു.
കഴിഞ്ഞ ദിവസം ആ ട്രിപ്പിന്റെ ഫോട്ടോകള്‍ നോക്കുന്നതിനിടയില്‍ ആ ഫോട്ടോയും എന്റെ കണ്ണില്‍ പതിഞ്ഞു.  ആ കുരുന്നുമുഖങ്ങള്‍ വീണ്ടും മനസ്സിലേക്ക് വന്നു. ഒരുപക്ഷേ അനാഥരായിരിക്കും. അല്ലെങ്കില്‍ ആരെങ്കിലും കാണുമായിരിക്കും. അറിയില്ല., ചിലപ്പോള്‍ അങ്ങനെയാണ് ദൈവത്തിന്റെ ചില വിക്ര് തികള്‍..


2011, ജൂലൈ 15, വെള്ളിയാഴ്‌ച

ആമ്പല്‍ പൂവിന്റെ പ്രണയം


വിരഹത്തിന്റെ മിഴിനീര്‍ വാര്‍ന്നൊഴുകുമീ
വിശുദ്ധയാം നീര്‍ച്ചാലില്‍
തണവോലുമീ ജലകണങ്ങളില്‍
അലിഞ്ഞിറങ്ങുമെന്‍ പ്രണയം
ഒരു നീലാമ്പല്‍പ്പൂവിന്‍ ജന്മമെടുക്കും ഞാന്‍
രാവിന്റെ നീലവെളിച്ചത്തിലും
മിഴിയിണചിമ്മാതെ 
നിന്നെ കാത്തിരിക്കാന്‍
വേനലിന്റെ ചൂടില്‍ ഇതള്‍ കൊഴിച്ചും
വര്‍ഷത്തിന്‍ നനവില്‍ തളിര്‍ത്തിരുന്നും
ശിശിരത്തിന്‍ കുളിരില്‍ ഇതള്‍ മൂടിയും
വസന്തത്തിനായ് ഞാന്‍ കാത്തിരിപ്പൂ..
ഒടുവില്‍,
വസന്തം വിരിയിച്ചു
ഇതള്‍ വിടര്‍ത്തി
സുഗന്ധം പടര്‍ത്തി
ഞാന്‍ മിഴിതുറന്നു
വസന്തത്തോട് ഞാനെന്റെ പ്രണയം ചോദിച്ചു
വസന്തം തലതാഴ്ത്തി, മൌനം പൂണ്ടു
ആകാശം കറുത്തിരുണ്ടു
വസന്തകാലതാരകള്‍ അന്നുണ്ടായില്ല
ആമ്പല്‍പ്പൂവിന് ചിറകു മുളച്ചു
വസന്തത്തില്‍ നിന്നത് പറന്നകന്നു
പ്രണയത്തിന്റെ ഇതളുകള്‍ അവിടെ കൊഴിഞ്ഞ് വീണു..

2011, ജൂലൈ 5, ചൊവ്വാഴ്ച

വാകസ് ത (VaKaStA)..!!!

വകസ് ത  ( Va Ka St A ).., അത്ര പെട്ടന്നൊന്നും എന്താണെന്ന് ആര്‍ക്കും പിടികിട്ടി കാണില്ല. ‘നരസിംഹം’ എന്ന സിനിമയില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന ഒരു വാക്കാണിത്. എന്താണിതിന്റെ അര്‍ത്ഥം എന്ന് ചിലപ്പോള്‍ തിരക്കഥയെഴുതിയ രഞ്ജിത്തിന് അറിയുമായിരിക്കും. എന്തായാലും എനിക്കറിയില്ല. എന്നാല്‍ ഈ വാക്കിന് നിങ്ങള്‍ കേള്‍ക്കാത്ത ഒരു ചരിത്രമുണ്ട്. പ്രണയചരിത്രത്തിലെ നാഴികകല്ലുകളില്‍ ഒന്ന്.
ഒരുപാട് പ്രണയപുഷ്പങ്ങള്‍ വിരിയുകയും കൊഴിയുകയും ചെയ്ത വിദ്യാലയമാണ് രംഗം. ഒമ്പതാം ക്ലാസ്സില്‍ വിഹരിക്കുന്ന കാലം. മനോഹരമായ റോസാപ്പൂക്കള്‍ നിറഞ്ഞൊരു പൂങ്കാവനം തന്നെയായിരുന്നു എന്റെ ക്ലാസ്സ്. കുറച്ച് ദിവസങ്ങളായ് എന്റെ കണ്ണില്‍ ഒരു ചുവന്ന റോസാപ്പൂവ് മാത്രം. ഞാന്‍ ആ റോസാപ്പൂവിനു ചുറ്റും ഒരു ചിത്രശലഭത്തെ പോലെ പാറിനടന്നു. കുറച്ച് ദിവസത്തെ ചുറ്റിക്കറങ്ങല്‍ കണ്ടപ്പോള്‍ റോസാപ്പൂവും ചിത്രശലഭത്തെ ശ്രദ്ധിക്കാന്‍ തുടങ്ങി. പുറകിലെ ബഞ്ചിലായിരുന്നു എന്റെ സ്ഥാനം. ഉഴപ്പന്മാര്‍ എന്ന വിശിഷ്ടസ്ഥാനത്തിന് അര്‍ഹരായവര്‍ മാത്രമെ അവിടെ ഇരിക്കാറുള്ളു. ടീച്ചര്‍മാര്‍ പൊതുവെ ആ ഭാഗത്തേക്ക് കണ്ണ് തിരിക്കാറില്ല. മുന്നില്‍ നിന്നും രണ്ടാമത്തെ ബഞ്ചിലിരിക്കുന്ന എന്റെ ചുവന്ന റോസാപ്പൂവിന്റെ ഇമേജ് മാത്രമെ എന്റെ റെറ്റിനയില്‍ വീണിരുന്നുള്ളു. ഇടക്ക് അവള്‍ തിരിഞ്ഞ് നോക്കാനും തുടങ്ങി. അങ്ങനെ എന്റെ സഹാറ മരുഭൂമിയിലും മഴയുടെ സാനിധ്യമറിഞ്ഞു. പിന്നെയങ്ങോട്ട് സ്വപ്നലോകത്തിന്റെ മൈതാനത്ത് കളിച്ചുല്ലസിക്കുകയായിരുന്നു. അവള്‍ക്കും എന്നെ ഇഷ്ടമാണെന്ന് ഞാന്‍ ഉറപ്പിച്ചു. പിന്നെ പ്രണയാതുരമായ ദിനങ്ങള്‍. പ്രണയഗാനങ്ങള്‍ രാത്രി ഉറക്കമിളച്ച് കേട്ടിരിക്കാന്‍ തുടങ്ങി. അവളുടെ ചീവിട് കരയും പോലുള്ള ശബ്ദം എന്റെ ചെവിയിലൂടെ കടന്ന് നിരന്തരം അലയടിച്ച് കൊണ്ടിരുന്നു. അങ്ങനെ ഓണാവധിക്കാലമെത്തി. രണ്ട് ദിവസം കഴിഞ്ഞു. അവളെ കാണാതിരിക്കാന്‍ ആവുന്നില്ലെന്ന് മനസ്സ് പറഞ്ഞു. അവളുടെ ശബ്ദമില്ലാതെ തികച്ചും സൈലന്റ് വാലിയില്‍ എത്തിയത് പോലെ തോന്നി. അങ്ങനെ അവസാനം ഓണാവധി കഴിഞ്ഞു. ചിത്രശലഭം റോസാപ്പൂവിനെ വട്ടമിട്ട് പറക്കുന്നത് പൂങ്കാവനത്തിലെ പ്രമുഖ റിപ്പോര്‍ട്ടര്‍മാര്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചു. ഒടുവില്‍ റോസാപ്പൂവ് പ്രതികരിച്ചു. ചിത്രശലഭത്തിന്റെ അടുക്കലേക്ക് വന്നു. ചീവിട് ചിലച്ചു, “ ഇനിയെന്തെങ്കിലും കേട്ടാല്‍ ഞാന്‍ കമലാക്ഷി ടീച്ചറോട് പറഞ്ഞ് കൊടുക്കും”. റോസാപ്പൂവിന്റെ മുള്ളുകള്‍ എഴുന്നേറ്റു. ആ മുള്ളുകള്‍ തട്ടി ചിത്രശലഭത്തിന്റെ ചിറകരിഞ്ഞു. അത് പറക്കാനാവതെ താഴേക്ക് വീണു. ദിവസങ്ങളായ് പടുത്തുയര്‍ത്തിക്കൊണ്ടിരുന്ന പ്രണയത്തിന്റെ കൊട്ടാരവും അതിന്റെ കൂടെ തകര്‍ന്ന് വീണു.
ചിറകൊടിഞ്ഞെങ്കിലും ചിത്രശലഭം തളര്‍ന്നില്ല. ഒരാഴ്ച നീണ്ട “പനി” കഴിഞ്ഞ് അതീവ ശക്തിയോടെ തിരിച്ചെത്തി. ഇതിനകം ചിറകൊടിഞ്ഞ് വീണ മറ്റ് ചിത്രശലഭങ്ങളെയും ഭാവിയില്‍ ചിറകൊടിഞ്ഞേക്കാവുന്നവരെയും സംഘടിപ്പിച്ചു. അങ്ങനെ അവിടെയൊരു സംഘടന ജനിക്കുകയായ്. നരസിംഹം സിനിമയുടെ ആവേശത്തില്‍ ഞങ്ങള്‍ അതിനെ നാമകരണം ചെയ്തു.
“വാകസ് ത“ അഥവ Va Ka St A (Vanchitha Kamuka Students Association : വഞ്ചിത കാമുക സ്റ്റുഡന്‍സ് അസോസിയേഷന്‍).. :)

(പിന്‍കൂറിപ്പ് : അതീവ ആവേശത്തോടെ ആ സംഘടന ഒരു വര്‍ഷം ഞങ്ങള്‍ മുന്നോട്ട് കൊണ്ടുപോയി. അടുത്ത വലയില്‍ വീഴും വരെ..!!!